വന്നല്ലോ പള്ളിപെരുന്നാൾ🎈
പെരുന്നാൾവീരന്മാർക്കും റാസാവീരന്മാർക്കും തുള്ളിചാടാൻ അവസ്സരമൊരുക്കി ഞങ്ങളുടെ പള്ളിയുടെ (അടൂർ തിരുഹൃദയ മലങ്കര കാത്തോലിക്കാപ്പള്ളി) പള്ളിപ്പെരുന്നാൾ ദാ ഇങ്ങെത്തി. കഴിഞ്ഞ ആഴ്ച കൂടിയ പള്ളികമ്മിറ്റി പള്ളിപ്പെരുന്നാൾ ആഘോഷമായ റാസായോടുകൂടി എല്ലാ വർഷവും നടത്തണമെന്ന തീരുമാനമെടുത്തു. അർദ്ധവാർഷിക പൊതുയോഗം വിളിച്ചുകൂട്ടി കമ്മിറ്റി തീരുമാനം വികാരിയച്ചൻ ഇടവക ജനത്തെ അറിയിച്ചു. ചെണ്ടമേളവും മറ്റുമുള്ള വർണ്ണാഭമായ റാസയോടുകൂടിയ ആഘോഷമായ പള്ളിപ്പെരുന്നാളിന് പണം സ്വരൂപിക്കാൻ ഇതുവരെയുള്ള വികാരിമാർക്കോ പള്ളിചുമതലക്കാർക്കോ കണ്ടെത്താൻ സാധിക്കാതിരുന്ന ഒരു എളുപ്പവഴിയും ഇവർ കണ്ടുപിടിച്ചുവെന്നത് പ്രശംസനീയമാണ്. പണ്ട് ചുമതലയിലുണ്ടായിരുന്നവർ “നമ്മുക്ക് ഈ പുത്തി നേരത്തേ തോന്നിയില്ലല്ലോ” എന്ന നിലവിളിയോടെ തലയിൽ കൈവെച്ചു സ്തബ്ദരായിപ്പോയി.
നമ്മുടെ സഭയിലെ അംഗങ്ങൾ അല്ലാത്തവരുടെ കടകളിലും വീടുകളിലും കയറി പിരിവ് നടത്തി പള്ളികണക്കിൽ ഉൾപ്പെടുത്താതെ കഴിഞ്ഞ വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായ റാസ നടത്തിയതുപോലെ പള്ളിപ്പെരുന്നാളും ആഘോഷിക്കുവാനാണോ ഉദ്ദേശമെന്ന് ഒരു പഴയകാല പള്ളിചുമതലക്കാരൻ പൊതുയോഗത്തിൽ ചോദിച്ചുവെങ്കിലും സംസാരിക്കാൻ മൈക്ക് കൊടുക്കാതിരുന്നതുകൊണ്ട് ഭാഗ്യത്തിന് അധികംപേർ കേട്ടില്ല. എല്ലാവരും ഒന്ന് കയ്യടിച്ചുപാസ്സാക്കിയേയെന്ന് അച്ചൻ പറഞ്ഞുവെങ്കിലും കുറേനേരം ആരും അനങ്ങിയില്ല. നമ്മുക്ക് പള്ളിപ്പെരുന്നാൾ വേണ്ടേ, എന്താ ആരും കയ്യടിക്കാത്തതെന്ന് അച്ചൻ വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിച്ചപ്പോൾ കുറേപ്പേർ കയ്യടിച്ചുതുടങ്ങി. ആശ്വാസം! ആ ന്യൂനപക്ഷത്തിന്റെ കയ്യടി ഇടവകസമൂഹത്തിന്റെ ഒന്നാകെയുള്ള തീരുമാനമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ഇതാണ് പൊതുയോഗം! ഇങ്ങിനെതന്നെ വേണം പൊതുയോഗം!
കടകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പിരിവ് നടത്താനുള്ള പദ്ധതി രഹസ്യമായി നിലവിലുണ്ട് എന്നതാണ് ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാതിരുന്നതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. തന്നെയല്ല, 250 - 300 വീട്ടുകാരിൽനിന്നും ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഇതിനുവേണ്ട തുക സമാഹരിക്കുക ഒട്ടും പ്രയോഗികവുമല്ലല്ലോ! അതും സാമാന്തരമായി ചാരിറ്റിക്കും, വീടുപണിക്കും, ഞായറാഴ്ച്ച ഭക്ഷണത്തിനും ഒക്കെ പിരിവുകൾ നടക്കുമ്പോൾ. ശരിയാണ്, ആഘോഷങ്ങൾക്ക് പണം കണ്ടെത്താൻ പൊതുജനങ്ങളെ സമീപിക്കുക (നാടൻ ഭാഷയിൽ “തെണ്ടുക”) അല്ലാതെ മറ്റു മാർഗ്ഗമില്ലല്ലോ!
ഈ പള്ളിയിൽ ഇങ്ങിനെയൊരു കീഴ്വഴക്കം ഇല്ലായിരുന്നു. ദേവാലയ നിർമ്മാണ സമയത്തുപോലും നമ്മൾ മറ്റുള്ളവരെ സമീപിച്ചിട്ടില്ല. പലരും ഇങ്ങോട്ട് വന്ന് സംഭാവന തന്നപ്പോളും കൃത്യമായ രസീത് കൊടുത്തുതന്നെയാണ് അവ സ്വീകരിച്ചത്. പൊതുപിരിവു നടത്തി പെരുന്നാൾ ആഘോഷിക്കുന്നത് ഇടവക സമൂഹത്തിനു മൊത്തം നാണക്കേടാണ്. റാസ നടത്തിയില്ലെങ്കിൽ നടത്തിയില്ലായെന്നേയുള്ളൂ; ഇങ്ങിനെയുള്ള പിരിവ് നടത്തി റാസ നടത്തുന്നതിൽ ഇടവകക്കാർക്ക് ആർക്കെങ്കിലും അഭിമാനമുണ്ടാവും എന്ന് എനിക്കു തോന്നുന്നില്ല. പൊതുജനത്തിന്റെ മുൻപിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയിൽ ഈ ഇടവകസമൂഹം എത്തിയത് വല്ലാത്ത കഷ്ടമെന്നേ പറയുവാനുള്ളൂ.
എല്ലാ വർഷവും മുടങ്ങാതെ ഗതാഗത തടസ്സം ഉണ്ടാക്കിക്കൊണ്ടുള്ള റാസ നടത്തുന്നത് വളരെ അപരിഷ്കൃതമായ ഒരു ഏർപ്പാടാണെന്ന് പള്ളിയിലെ തീരുമാനങ്ങൾ എടുക്കുന്നവർക്ക് മനസ്സിലാക്കാൻ ഇതുവരെ കഴിയാത്തത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. നിരത്തിൽ യാത്രചെയ്യുന്നവർ പല കണക്കുക്കൂട്ടലുകളും നടത്തി മിനിറ്റുകൾപോലും എണ്ണിയായിരിക്കും വാഹനങ്ങളിൽ ഇരിക്കുന്നത്. എയർപോർട്ടിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ റീജിയണൽ ക്യാൻസർ സെന്ററിലേക്കോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കോ ഒക്കെ യാത്ര ചെയ്യുന്നവരായിരിക്കും വാഹനങ്ങളിൽ ഇരിക്കുന്നത്. ഇവരെയൊക്കെ ഒരു മിനിട്ടുപോലും വൈകിപ്പിക്കാൻ നമ്മുക്ക് അവകാശമുണ്ടോ? ഇതെന്ത് സംസ്കാരമാണ്? ഇതിൽനിന്നും എന്ത് ആന്ദമാണ് ലഭിക്കുന്നത്? എത്ര ശ്രമിച്ചിട്ടും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സാധിക്കുന്നില്ല. ദൈവത്തെ പ്രസാദിപ്പിക്കാനും ദൈവീക സാക്ഷ്യം വിളിച്ചോതാനുമൊക്കെയാണ് ഈ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത് എന്നാണല്ലോ സങ്കല്പം. പക്ഷെ, നമ്മൾ വഴിതടയുന്ന ഓരോ സാധാരണക്കാരനും ഇവനൊക്കെ പണ്ടാരമടങ്ങിപ്പോകണേയെന്നു ഹൃദയം നുറുങ്ങി പ്രാകുകയാണെന്ന് തിരിച്ചറിയുവാനുള്ള ദൈവഭയം പോലും നമ്മുക്കില്ലേ?
നമ്മുടെ ദേവാലയത്തിൽനിന്നും റാസ ഇറങ്ങി തെക്കോട്ട് തിരിഞ്ഞു അറപ്പുരപള്ളി ഭാഗത്തേക്കോ കിഴക്കോട്ടു തിരിഞ്ഞു കോട്ടമുകൾ ഭാഗത്തേക്കോ ഒറ്റവരിയായിപ്പോയാൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ റാസ നടത്താൻ കഴിഞ്ഞേക്കും. പക്ഷെ, അതൊന്നുമല്ലല്ലോ നമ്മൾ ആഗ്രഹിക്കുന്നത്. കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് പോകാതെ എന്തു റാസ!
ഒരു പള്ളിയുടെ പള്ളിപ്പെരുന്നാൾ ഒരു കോടി രൂപായോളം സ്വന്തം പോക്കറ്റിൽ നിന്നും ചെലവാക്കി ആഘോഷമായി നടത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ അഴിക്കുള്ളിലായ വ്യക്തിയാണ് മോൺസൺ മാവുങ്കൽ. ഇപ്പോഴും അകത്തുതന്നെ. ആ ഒരു കോടിയിലും ആഘോഷമായി നടത്തിയ പള്ളിപ്പെരുന്നാളിലും ദൈവം ഒട്ടും പ്രസാദിച്ചില്ല. 30 കിലോ സ്വർണ്ണത്തിൽ ശ്രീകോവിൽ മൊത്തം കുളിപ്പിച്ച വിജയ് മല്യയുടെ പതനം എത്ര പെട്ടെന്നായിരുന്നു! ബാഹ്യമായ ചേഷ്ടകളിൽ ദൈവം പ്രസാദിക്കില്ലായെന്ന് മാത്രമല്ല ഇതിനൊക്കെ മുൻകൈ എടുക്കുന്നവരെ നിഷ്കരുണം ശിക്ഷിക്കുന്നതും ദൈവത്തിന്റെ സ്വഭാവമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു മക്കളെ. അടുത്ത തലമുറയ്ക്ക് നല്ല മാതൃക കാട്ടിക്കൊടുക്കാൻ കടപ്പെട്ടവരാണ് മുതിർന്നവർ എന്നതും മറന്നുപോകരുത്.
ഈ വിഷയുവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണുക
മോൻസൺ മാവുങ്കൽ കോടിക്കണക്കിനു രൂപാ ചെലവാക്കി നടത്തിയ പള്ളിപ്പെരുന്നാൾ
അനുതാപപൂർവ്വമായ ആരാധന
ബന്ധപ്പെട്ട മറ്റു ബ്ലോഗുകൾ
രസീതില്ലാത്ത പിരിവും പൊതുയോഗത്തിലെ മൗനവുംപള്ളിപെരുന്നാൾ 2022 - എൻറ്റെ കാഴ്ച്ചപ്പാട്
പള്ളിപെരുന്നാൾ 2022 - ഒരു അവലോകനം