രസീതില്ലാത്ത പിരിവും പൊതുയോഗത്തിലെ മൗനവും

By Mathews Jacob November 03, 2025 10 min read
Monson Mavunkal in Procession

ഒക്ടോബർ 27 ന് “വന്നല്ലോ പള്ളിപെരുന്നാൾ” എന്ന ശീർഷകത്തിൽ ഞാൻ എഴുതിയ ബ്ലോഗിൽ താഴെ കൊടുക്കുന്ന പരാമർശം ഉണ്ടായിരുന്നു.

“നമ്മുടെ സഭയിലെ അംഗങ്ങൾ അല്ലാത്തവരുടെ കടകളിലും വീടുകളിലും കയറി പിരിവ് നടത്തി പള്ളികണക്കിൽ ഉൾപ്പെടുത്താതെ കഴിഞ്ഞ വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായ റാസ നടത്തിയതുപോലെ പള്ളിപ്പെരുന്നാളും ആഘോഷിക്കുവാനാണോ ഉദ്ദേശമെന്ന് ഒരു പഴയകാല പള്ളിചുമതലക്കാരൻ പൊതുയോഗത്തിൽ ചോദിച്ചുവെങ്കിലും സംസാരിക്കാൻ മൈക്ക് കൊടുക്കാതിരുന്നതുകൊണ്ട് ഭാഗ്യത്തിന് അധികംപേർ കേട്ടില്ല.”

ബ്ലോഗ് വായിച്ച പലർക്കും ഇത് സംബന്ധമായി പല അവ്യക്തതകളും സംശയങ്ങളും ഉണ്ടായി. എന്നെ വിളിച്ചവരോട് എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെങ്കിലും, ആ ബ്ലോഗിന്റെ തുടർച്ചയായി മറ്റൊരു ബ്ലോഗ് എഴുതേണ്ടത് പലരുടേയും സംശയദൂരീകരണത്തിന് ആവശ്യമാണെന്ന് കരുതുന്നു.

പഴയകാല പള്ളിചുമതലക്കാരൻ എന്ന പ്രയോഗം കൊണ്ട്‌ ഉദ്ദേശിച്ചത് പല വർഷങ്ങളിലും ട്രസ്റ്റി/സെക്രട്ടറി ആയിരുന്ന എം.എം വില്ലയിൽ മാത്യു ഡാനിയേലിനെയാണ്. അദ്ദേഹം എണീറ്റ്‌ നിന്ന് എന്തോ ചോദിക്കുന്നത് കണ്ടതല്ലാതെ എന്താണ് ചോദിക്കുന്നതെന്നു പലർക്കും വ്യക്തമായി കേൾക്കാൻ സാധിച്ചില്ല.

നവതി ആഘോഷങ്ങളുടെ റാസ സബ് കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചിരുന്ന എല്ലാവരേയും വ്യക്തിപരമായി ബാധിക്കുന്ന ഒരു കാര്യത്തിൽ എന്തോ മറച്ചുവെക്കാനുണ്ടെന്ന് തോന്നും വിധം ഉത്തരവാദപ്പെട്ടവർ പൂർണ്ണ നിശബ്ദത പാലിച്ചതാണ് ദുരൂഹത വർധിപ്പിച്ചത്. സഭയിലെ അംഗങ്ങൾ അല്ലാത്തവരുടെ പക്കൽ നിന്നും സംഭാവന വാങ്ങിയിട്ടില്ലെന്നും, കടകളിൽ കയറി പിരിവ് നടത്തിയിട്ടില്ലെന്നും, ആരിൽനിന്നൊക്കെയാണ് പണം സ്വീകരിച്ചതെന്നു പള്ളി കമ്മിറ്റിയിൽ അറിയിച്ചതാണെന്നും, സ്പോൺസർഷിപ് എന്ന രീതിയിലുള്ള സംഭാവനകൾ ആയതുകൊണ്ട് ഇത് പള്ളി കണക്കിൽ ഉൾപ്പെടുത്തുകയോ ഇടവക ജനത്തെ അറിയിക്കുകയോ വേണ്ടായെന്ന് കമ്മിറ്റിയാണ് തീരുമാനിച്ചതെന്നും മാത്യു ഡാനിയേലിന് മറുപടി നൽകിയിരുന്നുവെങ്കിൽ പ്രശ്നം അവസാനിക്കുമായിരുന്നു. എന്തുകൊണ്ടോ അത്‌ സംഭവിച്ചില്ല.

നവതി ആഘോഷങ്ങളുടെ റാസ സബ് കമ്മിറ്റി അംഗങ്ങൾ വലിയ മനസ്സിക സമ്മർദ്ദത്തിലാണ്. അവർ പിരിവിന്റെ കൃത്യമായ കണക്ക് കൊടുത്തിട്ട് എല്ലാവർക്കും രസീത് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഒരു സബ് കമ്മിറ്റി അംഗമായ ജോഷി അലക്സ്‌ (പാണ്ടിക്കുടിയിൽ) എന്നോട് പറഞ്ഞത്. എന്നാൽ, റാസ കമ്മിറ്റി നടത്തിയ പിരിവിനു രസീത് വേണ്ടായെന്ന് എന്തോ കാരണത്താൽ തീരുമാനിച്ചു. അതേ സമയം, ഫുഡ്‌ കമ്മിറ്റി സ്പോൺസർമാരിൽനിന്നും സ്വീകരിച്ച പണത്തിനു രസീത് കൊടുക്കുകയും ചെയ്തു. ഇത്തരം നടപടിക്രമങ്ങളിലെ വ്യതിയാനങ്ങളും സുതാര്യതയുടെ അഭാവവും ആണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ചില കാര്യങ്ങളിൽ നമ്മൾ വളരെ നിർബന്ധബുദ്ധി ഉള്ളവരായിരിക്കണമെന്ന്‌ നവതി ആഘോഷങ്ങളുടെ റാസ സബ് കമ്മിറ്റി അംഗങ്ങൾക്ക്‌ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ മനോവിഷമം നമ്മളെ ഓർമ്മപ്പെടുത്തുന്നു. പള്ളിയും രാഷ്ട്രീയ സംഘടനകളും ഒക്കെ നമ്മെ പിരിവ് ഉപകരണമായി പലപ്പോഴും ഉപയോഗിക്കും. പല അവസരങ്ങളിലും ഒഴിഞ്ഞു മാറാൻ പറ്റിയെന്നു വരില്ല. എന്നാൽ, രസീത് കൊടുക്കാതെയുള്ള പിരിവിനു ഞാൻ ഇല്ലായെന്ന് വളരെ സ്നേഹത്തോടും വിനയത്തോടും കൂടി പറയുവാൻ നമ്മുക്ക് കഴിയണം. നമ്മൾ പങ്കെടുത്ത പിരിവിന്റെ മൊത്തം വരവും ചെലവും കൃത്യമായി രേഖപ്പെടുത്തി അത് പൊതുജനമധ്യത്തിൽ പരസ്യപ്പെടുത്തുന്നുവെന്നു ഉറപ്പുവരുത്താനും നമ്മുക്ക് ബാധ്യതയുണ്ട്.

പരസ്യപ്പെടുത്താത്ത കണക്ക് ഒരിക്കലും ആധികാരികമായ കണക്കായി അംഗീകരിക്കാൻ പറ്റില്ല. പരസ്യപ്പെടത്തിയാലല്ലേ ഒരു വ്യക്തിയോ സ്ഥാപനമോ തന്ന തുക വിട്ടുപോയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ കഴിയുകയുള്ളൂ.

ഒരു പാൻ കാർഡിന്റെ കീഴിൽ ചാർട്ടേഴ്‌ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യുന്ന സ്ഥാപനത്തിൽ വരവ്-ചെലവുകൾ എല്ലാം രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിയമം. ചെണ്ടമേളം ആയാലും പടക്കം പൊട്ടിച്ചതായാലും ഒന്നിനും ഇക്കാര്യത്തിൽ ഇളവില്ലായെന്നതാണ് വാസ്തവം. വ്യതിയാനങ്ങൾ കുറ്റകരവും ശിക്ഷാർഹവുമാണ്. വ്യതിയാനങ്ങൾക്ക്‌ ഉത്തരവാദി പാൻ കാർഡ് ഉടമയാണ്. പള്ളിയുടെ കണക്ക് കാതോലിക്കാ ബാവായുടെ പാൻ കാർഡിലാണ് ഓഡിറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ അവാസ്തവമായ കണക്കിന് ഉത്തരവാദി കാതോലിക്കാ ബാവാ ആയിരിക്കുകയും ചെയ്യും. പള്ളിയുടെ എല്ലാ വരവ്-ചെലവുകളും രേഖപ്പെടുത്തണമെന്ന് അവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സർക്കുലർ അരമനയിൽ നിന്നും എക്സ്റ്റെണൽ ഓഡിറ്റ് നിർബന്ധമാക്കിയ 2015-16 കാലയളവിൽ വന്നതായും ഓർക്കുന്നു. 10,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ചെലവുകളും അക്കൗണ്ട് പേയീ ചെക്ക് മുഖേനയേ നടത്താവൂ എന്നതും നിലവിലുള്ള റൂൾസ്‌ അനുസരിച്ച് നിർബന്ധമാണ്. ചെണ്ടക്കാരന് എങ്ങിനെ ചെക്ക് കൊടുക്കും എന്ന ചോദ്യത്തിന് ഇക്കാലത്ത് ഒരു പ്രസക്തിയുമില്ല. മലക്കറി, മീൻ കച്ചടക്കാർക്കും വഴിയോര കച്ചവടക്കാർക്കും ഒക്കെ ബാങ്ക് അക്കൗണ്ടും ഗൂഗിൾപേയും ഉള്ള കാലമാണ്. ചെണ്ടക്കാരെ ഏർപ്പാട് ചെയ്യുമ്പോൾ തന്നെ പണം ചെക്കായേ തരൂവെന്ന് പറയണം. 9000 രൂപാ വരെ ക്യാഷായി കൊടുത്ത് ബാക്കി ചെക്കായി കൊടുക്കുന്ന രീതിയും സ്വീകരിക്കാം. ചുരുക്കത്തിൽ എല്ലാം നിയമനുസൃതമായി ചെയ്യുവാൻ വേണമെന്ന് വിചാരിച്ചാൽ കഴിയും.

ബന്ധപ്പെട്ട മറ്റു ബ്ലോഗുകൾ

വന്നല്ലോ പള്ളിപെരുന്നാൾ🎈

പള്ളിപെരുന്നാൾ 2022 - എൻറ്റെ കാഴ്ച്ചപ്പാട്

പള്ളിപെരുന്നാൾ 2022 - ഒരു അവലോകനം